Saturday 19 January 2013

ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിക്കളയുന്നതിനുമുമ്പ് - വി. ടി. ബൽറാം എം.എൽ.എ.


പശ്ചിമഘട്ടമലനിരകളുടെ പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് (Western Ghats Ecology Expert Panel Report) ഇന്ന് വലിയ ചർച്ചാവിഷയമാണ്. ഗുജറാത്ത് മുതൽ കേരളം വരെ നീണ്ടുകിടക്കുന്ന പശ്ചിമഘട്ടം, അതിന്റെ അമൂല്യമായ ജൈവവൈവിദ്ധ്യത്തിന്റെ പേരിലും ആറ് സംസ്ഥാനങ്ങളിലെ 25 കോടിയോളം ജനങ്ങളുടെ കുടിവെള്ളലഭ്യതയും ഭക്ഷ്യസുരക്ഷയുമടക്കമുള്ള സേവനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ പേരിലും ഏറ്റവുമധികം സംരക്ഷണമർഹിക്കുന്നു എന്ന ശാസ്ത്രീയമായ വിലയിരുത്തലിന്റെയടിസ്ഥാനത്തിൽ അതിനുവേണ്ട പ്രായോഗിക നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. എന്നാൽ വിവാദങ്ങളുടേയും ആശങ്കകളുടേയും വേലിയേറ്റത്തിൽ റിപ്പോർട്ടിന്റെ പ്രസക്തിയേക്കുറിച്ചോ യഥാർത്ഥ ഉള്ളടക്കത്തെക്കുറിച്ചോ വേണ്ടത്ര ഗൌരവത്തോടെയുള്ള അക്കാദമികവിചിന്തനങ്ങൾ ഇനിയും ഉയർന്നുവന്നിട്ടില്ല.
ഗാഡ്ഗിലിന്റേത് സമ്പൂർണ്ണമായ ഒരു റിപ്പോർട്ടാണെന്നോ അത് അപ്പടി നടപ്പാക്കണമെന്നോ പ്രസ്തുത റിപ്പോർട്ട് ആവശ്യപ്പെട്ട കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു പോലും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെയായിരിക്കും ഈ റിപ്പോർട്ടിനെ വിലയിരുത്തി അതിനെതിരായി ഉയർന്നുവന്നിരിക്കുന്ന ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനായി ഡോ. കസ്തൂരി രംഗൻ ചെയർമാനായി മറ്റൊരു കമ്മിറ്റിയെക്കൂടി നിയമിച്ചിരിക്കുന്നത്. അതിനാൽത്തന്നെ, സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളിൽ ഏതെല്ലാമാണ് പ്രായോഗികമായിട്ടുള്ളത്, ഏതെല്ലാമാണ് കർഷകരടക്കമുള്ള വിവിധ ജനവിഭാഗങ്ങളുടെ തുടർന്നുപോരുന്ന നാഗരികജീവിതത്തിന് പ്രയാസമുളവാക്കുന്നത് എന്ന് വേർതിരിച്ച് അവയിൽ സ്വീകാര്യമായവ മാത്രം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ ശ്രമിക്കുക എന്നതായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ സമീപനം.

എന്നാൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയാൽ അത് ബന്ധപ്പെട്ട ഇടങ്ങളിലെ സാധാരണ ജനജീവിതത്തിന് വലിയ ഭീഷണിയായിരിക്കുമെന്നുള്ള വ്യാപകമായ പ്രചരണം കേരളത്തിലെമ്പാടും, ഇടുക്കി, വയനാട് പോലുള്ള മലയോരമേഖലകളിൽ പ്രത്യേകിച്ചും വ്യാപകമായി നടക്കുന്നുണ്ട്. രാഷ്ട്രീയപാർട്ടികളും പ്രാദേശിക സംഘടനകളും മാത്രമല്ല, മതസംഘടനകളും ഈ പ്രചരണത്തിനു മുമ്പന്തിയിലുണ്ട്. കർഷകർ തങ്ങളുടെ കൃഷിഭൂമിയും ആവാസകേന്ദ്രങ്ങളും വിട്ട് കുടിയിറങ്ങേണ്ടിവരുമെന്നതാണ് പ്രചരിക്കപ്പെടുന്നവയിൽ ഏറ്റവും ഗുരുതരമായ ആക്ഷേപം. വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങി ഒരു നിർമ്മാണപ്രവർത്തനങ്ങളും അനുവദിക്കുകയില്ലെന്നും അതുവഴി വികസനപ്രവർത്തനങ്ങളെല്ലാം സ്തംഭനാവസ്ഥയിലാവുമെന്നും ഇതോടൊപ്പം പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

വനപ്രദേശങ്ങളിലും പാരിസ്ഥിതികപ്രാധാന്യമുള്ള പ്രദേശങ്ങളിലും പലവിധത്തിലുള്ള കർശനമായ നിരോധനങ്ങളും ഏർപ്പെടുത്തുന്ന 1980ലെ ഇന്ത്യൻ വനനിയമം, വന്യജീവി സംരക്ഷണ നിയമം, സംസ്ഥാനത്തെ ഇ.എഫ്.എൽ നിയമം എന്നിവ കണ്ടുപരിചയിച്ച സാധാരണക്കാരായ മലയോര കർഷകർ ഇത്തരം പ്രചരണങ്ങൾ മൂലം ആശങ്കാകുലരാകുന്നതിൽ അത്ഭുതമില്ല. എന്നാൽ കർഷകരെ കുടിയിറക്കേണ്ടിവരുന്ന ഒരു സാഹചര്യവും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിലൂടെ ഉണ്ടാവില്ലെന്നതാണ് വസ്തുത. അതിനേറ്റവും പ്രധാനകാരണം മേൽ സൂചിപ്പിച്ചവയേപ്പോലുള്ള ഏതെങ്കിലും റെസ്ട്രിക്റ്റീവ് നിയമങ്ങൾക്കു കീഴിലല്ല, മറിച്ച് 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമം പോലുള്ള ഒരു റെഗുലേറ്ററി നിയമത്തിനു കീഴിലാണ് ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുക എന്നതാണ്. ഇതിനായി പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി (WGEA) എന്ന സംവിധാനവും സൃഷ്ടിക്കും. ഏതെല്ലാം കാര്യങ്ങൾ അനുവദിക്കാവുന്നതാണ്, ഏതെല്ലാം കാര്യങ്ങൾ ആ പ്രദേശത്തിന്റെ തന്നെ ദീർഘകാല നിലനിൽ‌പ്പിനും നന്മയ്ക്കും വേണ്ടി നിരുത്സാഹപ്പെടുത്തണം എന്ന തരത്തിലുള്ള നിർദ്ദേശങ്ങളാണ് ഈ അതോറിറ്റി നടപ്പിലാക്കേണ്ടത്.
1977നുമുമ്പ് വനഭൂമിയിൽ താമസമാക്കിയവർക്ക് പട്ടയം നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ ഈ റിപ്പോർട്ട് ഒരു കാരണവശാലും തടസ്സപ്പെടുത്തില്ല. എന്നാൽ ഇനിയുള്ള കൈയ്യേറ്റങ്ങളെ തടയാനുള്ള കർശനമായ നടപടികൾ സ്വീകരിക്കാൻ ഒരുപക്ഷേ സർക്കാരുകൾ നിർബ്ബന്ധിതമായേക്കുമെന്ന് മാത്രം. സിമന്റും കോൺക്രീറ്റുമുപയോഗിച്ചുള്ള നിർമ്മാണരീതികൾ നിരോധിക്കുമെന്നല്ല, മറിച്ച് അവയുടെ ഉപയോഗം പരമാവധി കുറച്ച് മറ്റ് പ്രകൃതിസൌഹൃദ നിർമ്മാണരീതികൾ പ്രോത്സാഹിപ്പിക്കുമെന്നാണ് റിപ്പോർട്ട് അർത്ഥമാക്കുന്നത്. ചുരുക്കത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ കേരളത്തിൽ സൃഷ്ടിക്കപ്പെട്ട അമിതാശങ്കകളുടെ മറ്റൊരു പതിപ്പാണ് ഇപ്പോൾ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ മുന്നോട്ടുവെക്കുന്ന പല നിർദ്ദേശങ്ങളും നമ്മെ സംബന്ധിച്ച് പുതുമയുള്ളതല്ലെന്നതാണ് യഥാർത്ഥ വസ്തുത. പശ്ചിമഘട്ടപ്രദേശങ്ങളിൽ രാസവളങ്ങളും കീടനാശിനികളുമുപയോഗിച്ചുകൊണ്ടുള്ള വിനാശകരമായ കൃഷിരീതികളെ നിരുത്സാഹപ്പെടുത്തണമെന്ന നിർദ്ദേശം അത്തരത്തിലുള്ള ഒന്നാണ്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പാസാക്കിയ നയത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായിത്തന്നെ ജൈവകൃഷിയിലേയ്ക്ക് കൊണ്ടുപോകാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. ഗാഡ്ഗിൽ കമ്മിറ്റി വിലക്കുന്ന ജനിതകമാറ്റം നടത്തിയ വിളകളുടെ കാര്യത്തിലും സംസ്ഥാനവ്യാപകമായി നാം ഇതിനോടകം തന്നെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. പശ്ചിമഘട്ടമേഖലയിൽ പ്രത്യേക സാമ്പത്തിക മേഖലകൾ അനുവദിക്കുക, രാസ വ്യവസായങ്ങൾക്ക് അനുമതി നൽകുക, വലിയ ഖനനപ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളും ഗാഡ്ഗിൽ റിപ്പോർട്ട് ഇല്ലെങ്കിലും നമുക്ക് അംഗീകരിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളൊക്കെ എടുത്തുപറയുന്ന ഒരു റിപ്പോർട്ട് അസ്വീകാര്യമാവുന്നത് നമുക്ക് നമ്മുടെ പ്രഖ്യാപിതനയങ്ങളോട് പോലും ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണെന്ന് ആരെങ്കിലും വിശ്വസിച്ചാൽ തെറ്റ് പറയാൻ സാധിക്കില്ല.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന് ഏറ്റവുമധികം വിമർശനം നേരിടേണ്ടിവന്നിരിക്കുന്നത് അതിൽ പല പ്രദേശങ്ങളേയും അവയുടെ പാരിസ്ഥിതികപ്രാധാന്യമനുസരിച്ച് മൂന്ന് മേഖലകളിലായി(Ecologically Sensitive Zones) തിരിച്ച രീതിമൂലമാണ്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇ.എസ്.സെഡ് 1ൽ കേരളത്തിലെ പതിനഞ്ച് താലൂക്കുകളും ഇ.എസ്.സെഡ് 2ൽ രണ്ട് താലൂക്കുകളും ഇ.എസ്.സെഡ് 3ൽ എട്ട് താലൂക്കുകളും ഉൾപ്പെടുന്നു.
എന്നാൽ വിവിധ സോണുകളിലായി തിരിക്കുന്ന ഈ പ്രക്രിയകൊണ്ട് ഉദ്ദേശിക്കുന്നത് ബന്ധപ്പെട്ട താലൂക്കുകൾ മുഴുവനായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾക്കുകീഴിൽ വരുന്നു എന്നതല്ല, മറിച്ച് ഏറ്റവും സംരക്ഷണമൂല്യമുള്ളതായി കണ്ടെത്തിയ പ്രദേശങ്ങൾ ഏതൊക്കെ താലൂക്കുകളിൽ ഉൾപ്പെടുന്നു എന്ന് മാത്രമാണ്. ഓരോ താലൂക്കുകൾക്കുള്ളിലും ഏതേത് പ്രദേശങ്ങളാണ് ഇത്തരത്തിൽ സംരക്ഷിക്കപ്പെടേണ്ടതെന്ന് സർക്കാരിനും ഗ്രാമസഭകളടക്കമുള്ള പ്രാദേശികസംവിധാനങ്ങൾക്കും ജനപങ്കാളിത്തത്തോടെ പിന്നീട് തീരുമാനിക്കാവുന്നതേ ഉള്ളൂ. ഉദാഹരണത്തിന് തിരുവനന്തപുരത്തുള്ള നെടുമങ്ങാട്‌ താലൂക്ക് ഇ.എസ്.സെഡ് 1ൽ ഉൾപ്പെടാൻ കാരണം ആ താലൂക്കിലെ അമ്പത് ശതമാനത്തിലേറെ ഭൂപ്രദേശം ഇപ്പോൾത്തന്നെ പശ്ചിമഘട്ടത്തിന്റെ ഭാഗമായതുകൊണ്ടാണ്. എന്നാൽ അതേ താലൂക്കിലെ വട്ടിയൂർക്കാവ് പട്ടണമടക്കമുള്ള പ്രദേശങ്ങൾ ഈ ഭൂപരിധിക്ക് പുറത്തായതുകൊണ്ട് അവിടങ്ങളിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ബാധകമാകില്ല.

യഥാർത്ഥത്തിൽ വികസനകാര്യത്തിൽ ഇത്തരത്തിലുള്ള പ്രാദേശികമായ ആസൂത്രണത്തിന്റെ അഭാവമാണ് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ പരിസ്ഥിതി സൌഹൃദപരമായതും നിലനിൽക്കുന്നതുമായ ഒരു പുതിയ വികസനസങ്കൽ‌പ്പത്തെക്കുറിച്ചുള്ള ഗൌരവതരമായ ചർച്ചകൾക്കും അതിന്റെയടിസ്ഥാനത്തിലുള്ള നയരൂപീകരണങ്ങൾക്കും നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അവസരമാണ് മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്. ദീർഘവീക്ഷണത്തോടെ ചിന്തിക്കുന്ന ഒരു പ്രബുദ്ധസമൂഹമെന്ന നിലയിൽ ഓരോ പ്രദേശത്തിന്റേയും പാരിസ്ഥിതികവും ജനവാസസ്വഭാവപരവുമായ പ്രത്യേകതകൾ വിലയിരുത്തിക്കൊണ്ടുള്ള സമഗ്രനയരൂപീകരണങ്ങൾക്കാണ് നാം സ്വമേധയാ മുൻ കൈയ്യെടുക്കേണ്ടത്. നെൽ വയലുകളുടേയും തണ്ണീർത്തടങ്ങളുടേയും കുന്നുകളുടേയും സംരക്ഷണവും അതുവഴി പുഴകളിലെ നീരൊഴുക്കും ഉറപ്പുവരുത്തുന്ന ഒരു വികസനപരിപ്രേക്ഷ്യം കേരളത്തിന്റെ ഇടനാടിനു വേണ്ടിയും ഇത്തരത്തിൽ നമുക്ക് രൂപപ്പെടുത്തേണ്ടതുണ്ട്. കടലാക്രമണവും ഓരുവെള്ളം കയറുന്നതും പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്ന നമ്മുടെ തീരദേശത്തിനും മത്സ്യത്തൊഴിലാളികളടക്കമുള്ള തദ്ദേശീയജനതയുടെ ജീവനോപാധികൾ സംരക്ഷിച്ചുകൊണ്ടുള്ള സവിശേഷമായ വികസനതന്ത്രങ്ങൾ ആവശ്യമാണ്.

ഒരു ആധുനിക ഭരണനിർവ്വഹണ രീതിയിലേയ്ക്കും അതിനാവശ്യമായ പരിസ്ഥിതി സൌഹൃദ നയരൂപീകരണങ്ങളിലേയ്ക്കും നമ്മുടെ നാട് മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും അതിനുള്ള വ്യക്തമായ ഒരു കർമ്മപദ്ധതി നിർദ്ദേശിക്കുകയുമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോൾ നിലവിലിരിക്കുന്ന വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ ആർക്കും എങ്ങനെവേണമെങ്കിലും ‘വികസി‘ക്കാം എന്നതാണ്. എല്ലാവർക്കും തുല്യാവകാശമുള്ള പരിമിതമായ പൊതുവിഭവങ്ങളും പൊതുസേവനങ്ങളുമാണ് ഇത്തരം പ്രവർത്തനങ്ങൾക്കൊക്കെ ഉപയോഗപ്പെടുത്തുന്നതെങ്കിലും അതിന്റെ പ്രയോജനം ചിലർക്കുമാത്രമായി പരിമിതപ്പെടുന്ന സാഹചര്യം നമ്മുടെ കണ്മുന്നിലുണ്ട്. ദീർഘകാല പ്ലാനിങ്ങിന്റെ അഭാവത്തിലുള്ള വ്യക്തികേന്ദ്രീകൃത വികസനദുരന്തങ്ങൾ നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അനുഭവിക്കുന്ന ഇക്കാലത്തെങ്കിലും നമുക്ക് നാളെയെക്കുറിച്ചുള്ള ഉണർവ്വിലേക്ക് വളർന്നേ പറ്റൂ.

വി. ടി. ബൽറാം എം.എൽ.എ.

5 comments:

  1. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്താണെന്ന് മനസ്സിലാക്കുവാന്‍ ഈ ലേഖനം സഹായിച്ചു.
    അവസാനം കുറിച്ചതു പോലെത്തന്നെ "നമ്മുടെ നാട്ടിൽ ഇപ്പോൾ നിലവിലിരിക്കുന്ന വികസനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെ ആർക്കും എങ്ങനെവേണമെങ്കിലും ‘വികസി‘ക്കാം എന്നതാണ്. എല്ലാവർക്കും തുല്യാവകാശമുള്ള പരിമിതമായ പൊതുവിഭവങ്ങളും പൊതുസേവനങ്ങളുമാണ് ഇത്തരം പ്രവർത്തനങ്ങൾക്കൊക്കെ ഉപയോഗപ്പെടുത്തുന്നതെങ്കിലും അതിന്റെ പ്രയോജനം ചിലർക്കുമാത്രമായി പരിമിതപ്പെടുന്ന സാഹചര്യം നമ്മുടെ കണ്മുന്നിലുണ്ട്. ദീർഘകാല പ്ലാനിങ്ങിന്റെ അഭാവത്തിലുള്ള വ്യക്തികേന്ദ്രീകൃത വികസനദുരന്തങ്ങൾ നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അനുഭവിക്കുന്ന ഇക്കാലത്തെങ്കിലും നമുക്ക് നാളെയെക്കുറിച്ചുള്ള ഉണർവ്വിലേക്ക് വളർന്നേ പറ്റൂ."എന്ന ഈ ഉണര്‍ച്ച ഓരോ മനസ്സിലും ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

    ReplyDelete
  2. പ്രസക്തമായ നിരീക്ഷണങ്ങള്‍

    ReplyDelete
  3. A very good effort.Congratulations.

    ReplyDelete
  4. വളരെ ശരിയായ നിലപാട്

    ReplyDelete
  5. പശ്‌ചിമഘട്ടത്തിന്റെ സംരക്ഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥരെ അതാതു സംസ്ഥാനങ്ങളില്‍ നിയമിച്ചു നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായി പോലീസ്,വനം വകുപ്പ്,വന ജാഗ്രത സമിതികള്‍ എന്നിവയെ സജ്ജമാക്കി മാതൃകപരമായി ശിക്ഷിക്കുകയാണ് ചെയ്യേണ്ടത് . പരിസ്ഥിതി ദുര്‍ബല പ്രദേശത്തു ഒരു കുടുംബത്തിനു കൈവശം വെക്കാന്‍ പരമാവധി ഒരു ഹെക്റ്റര്‍ സ്ഥലം (2.5 ഏക്കര് ) ആക്കി നിലനിര്‍ത്തി ബാക്കി സ്ഥലം കണ്ടു കെട്ടി ആദിവാസികള്‍ക്ക്‌ കൃഷി ചെയ്യാന്‍ / സര്‍ക്കാരിലേക്ക് വന ഭൂമിയാക്കി മാറ്റുക.
    http://malayalatthanima.blogspot.in

    ReplyDelete