Saturday 26 January 2013

പാരിസ്ഥിതിക സംവേദക മേഖലകളുടെ പ്രഖ്യാപനവും യാഥാര്‍ത്ഥ്യങ്ങളും - അഡ്വ.വി.ഡി. സതീശന്‍.... എം.എല്‍.എ.


വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റും പാരിസ്ഥിതിക സംവേദക മേഖലകള്‍ (Eco-sensitive zone) പ്രഖ്യാപിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ പ്രസ്തുത മേഖലകളിലെ ജനങ്ങള്‍ക്കിടയില്‍ ചില ഭയാശങ്കകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രഖ്യാപനം അവിടുത്തെ ജനജീവിതത്തെയും കാര്‍ഷികവൃത്തിയെയും ബാധിക്കുമോ എന്നാണ് പലരുടെയും ഉത്ക്കണ്ഠ.

കാര്‍ക്കശ്യം നിറഞ്ഞ 1980 ലെ വനസംരക്ഷണ നിയമം, 1972 ലെ വന്യജീവി സംരക്ഷണ നിയമം, പിന്നീട് വന്ന ഇ.എഫ്.എല്‍. നിയമം, സമീപകാലത്ത് വിവാദമായ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവയുമായി ചേര്‍ത്തുവച്ചാണ് പലരും പാരിസ്ഥിതിക സംവേദക മേഖലകള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശത്തെ നോക്കിക്കണ്ടത്.

1986 ലെ പാരിസ്ഥിതിക സംരക്ഷണ നിയമത്തിന്റെ 3-ാം വകുപ്പും പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലെ 5(1) ചട്ടമനുസരിച്ചും സംസ്ഥാനസര്‍ക്കാരുകളുടെ ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാര്‍ വന്യമൃഗസങ്കേതങ്ങള്‍ക്കു ചുറ്റും വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങളാണ് പാരിസ്ഥിതിക സംവേദക മേഖലകള്‍ എന്നറിയപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ അംഗീകരിച്ചുകഴിഞ്ഞാല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികളും ആക്ഷേപങ്ങളും 60 ദിവസത്തെ സമയം വച്ച് സ്വീകരിക്കും. അതിനുശേഷമാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നത്. നിയമം വന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2002 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇത് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

വന്യമൃഗ സങ്കേതങ്ങള്‍ക്കു ചുറ്റും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഈ സോണ്‍ പ്രഖ്യാപനം.

വ്യാവസായിക അടിസ്ഥാനത്തിലുള്ള ഖനനം, മണല്‍ വാരല്‍ എന്നിവ വനമേഖലകള്‍ക്കും ചെങ്കുത്തായ ചരിവുകള്‍ക്കും കടുത്ത നാശം സൃഷ്ടിക്കുകയാണ്. സ്ഥലവാസികള്‍ക്ക് ജീവിക്കാനും തൊഴിലുകളും കൃഷിയും ചെയ്യുവാനും ആകാത്തവിധം ഇവ ജനജീവിതത്തിനും വിഘാതം സൃഷ്ടിക്കുന്നു. മാത്രമല്ല, മണല്‍ മാഫിയയും ക്വാറി മാഫിയയും നാടിനാകെയും നിലനില്‍ക്കുന്ന നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുയും ചെയ്യുന്ന രീതികളെ കുറിച്ച് കേരളത്തിലാരെയും പ്രത്യേകം പറഞ്ഞ് മനസ്സിലാക്കേണ്ടതായില്ല. വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും നിയമലംഘനവും തടയേണ്ടതായുണ്ട്. മരം വെട്ടല്‍, വനംകൊളള, മൃഗവേട്ട, തീയിട്ടു കാടിനെ നശിപ്പിക്കല്‍ എന്നിവയും പലയിടങ്ങളില്‍ വലിയ പ്രശ്നങ്ങളാണ്.


മനുഷ്യവാസമുളള മേഖലകളിലേക്ക് വന്യമൃഗങ്ങള്‍ കടന്നുവരുന്നത് കേരളത്തിലെ പല മലയോര മേഖലയിലും ജനജീവിതം ദു:സ്സഹമാക്കിയിട്ടുണ്ട്. എന്താണ് ഇതിനു കാരണം. വന്യജീവികളുടെ പാതകള്‍ ( ആനത്താരകള്‍ ഉദാഹരണം) മുറിഞ്ഞു പോകുന്നത് അവര്‍ക്ക് വനത്തിനുളളില്‍ ആവശ്യമായ വെളളവും ഭക്ഷണവും ലഭിക്കാത്തത് എന്നിവയാണ് സാധാരണ വന്യമൃഗങ്ങളെ ജനവാസമുളളിടങ്ങളിലേക്ക് എത്തിക്കുന്നത്. പ്രത്യേക സോണുകള്‍ ജനങ്ങള്‍ക്ക് വന്യമൃഗങ്ങളില്‍ നിന്നുളള രക്ഷാകവചം കൂടിയാകണം.

കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച നടപടികളില്‍ കാര്യമായ പുരോഗതി ഇല്ലാത്തതുകൊണ്ട് 2006 ല്‍ സുപ്രീം കോടതി ഇടപെടുകയും സത്വരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രതികരിക്കാത്തതുകൊണ്ട് സുപ്രീംകോടതി വീണ്ടും ഇടപെടുകയും ഇതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 2013 ഫെബ്രുവരി 15 ന് മുമ്പായി പ്രഖ്യാപനത്തിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയുമാണ്. അല്ലാത്ത പക്ഷം എല്ലാ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭൂപ്രദേശങ്ങളെ പാരിസ്ഥിതിക സംവേദക മേഖലയായി ഏകപക്ഷീയമായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അങ്ങിനെ വന്നാല്‍ പൊതുജനങ്ങളുടെ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പൊതുവെ സ്വീകാര്യമായ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനുള്ള അവസരം നമുക്ക് നഷ്ടമാകാന്‍ ഇടയാക്കും.

പാരിസ്ഥിതിക സംവേദക മേഖലകള്‍ പ്രഖ്യാപിക്കുന്നതിന് സുപ്രീംകോടതി മുന്‍പാകെ രണ്ട് നിര്‍ദ്ദേശങ്ങളാണുള്ളത്.

1. ഓരോ വന്യമൃഗ സങ്കേതങ്ങളുടെയും പ്രത്യേകതകള്‍ കണക്കിലെടുത്ത് 10 കിലോമീറ്റര്‍ വരെ വരാവുന്ന രീതിയില്‍ സോണുകള്‍ പ്രഖ്യാപിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
2. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദ്ദേശപ്രകാരം ദൂരം താഴെ പറയും പ്രകാരം നിശ്ചയിക്കാവുന്നതാണ്.

എ) 500 ച.കി.മീറ്ററിന് മുകളില്‍ വിസ്തീര്‍ണ്ണം 2 കിലോമീറ്റര്‍
ബി) 200 നും 500 ച. കിലോമീറ്ററിനും ഇടയ്ക്ക് 1 കി.മീ.
സി) 100 നും 200 ച. കിലോമീറ്ററിനും ഇടയ്ക്ക് 500 മീറ്റര്‍
ഡി) 100 ച.കിലോമീറ്ററിനു താഴെ 100 മീറ്റര്‍
നമ്മുടെ സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ മേല്‍ വസ്തുതകള്‍ കണക്കിലെടുത്ത് സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി കൊടുത്ത നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കുന്നതായിരിക്കും നമുക്ക് കൂടുതല്‍ അഭികാമ്യം. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശം സുപ്രീംകോടതി ഒരു പരിധി വരെ അംഗീകരിച്ചിട്ടുണ്ട്.

സോണ്‍ പ്രഖ്യാപിച്ചാല്‍ പ്രസ്തുത മേഖലകളില്‍ നിരോധിക്കേണ്ടതും, നിയന്ത്രിക്കേണ്ടതും, പ്രോത്സാഹിപ്പിക്കേണ്ടതുമായ വിഷയങ്ങള്‍ നിര്‍ദ്ദേശിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

വന്യജീവി സങ്കേതങ്ങള്‍ക്ക് തൊട്ട് പുറത്തുള്ള മേഖലകളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക എന്നതുമാത്രമാണ് ഈ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യം. അതിനാല്‍ അത്തരം പ്രദേശങ്ങളിലെ ജനജീവിതം, കാര്‍ഷികവൃത്തി, ടൂറിസം പ്രവര്‍ത്തനങ്ങള്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നീ നാല് കാര്യങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ വേണം നിരോധനങ്ങളും, നിയന്ത്രണങ്ങളും നടപ്പാക്കേണ്ടത്. എന്നാല്‍ വന്യജീവി സങ്കേതങ്ങളെ ഒരു തരത്തിലും തടസ്സപ്പെടുത്തരുത്.

ഉദാഹരണമായി വാണിജ്യാവശ്യത്തിനുള്ള ഖനനം, പരിസര മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, ശബ്ദമലിനീകരണ പ്രവര്‍ത്തനങ്ങള്‍, തടിമില്ലുകള്‍, പ്ളാസ്റിക്കിന്റെ ഉപയോഗം, ചെറുവിമാനങ്ങള്‍, ഹെലികോപ്ടര്‍, ബലൂണുകള്‍ എന്നിവ ഉപയോഗിച്ച് വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും മീതെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നിവ നിരോധിക്കപ്പെടേണ്ട ലിസ്റില്‍പ്പെടുത്താവുന്നതാണ്. നിയന്ത്രണ വിധേയമാക്കുന്നതിന്റെ കൂട്ടത്തില്‍ വലിയ ബഹുനില കെട്ടിടങ്ങള്‍, റിസോര്‍ട്ടുകള്‍, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, മരം മുറിക്കുന്നത്, ഭൂഗര്‍ഭജലത്തിന്റെ വാണിജ്യാവശ്യത്തിനുള്ള ഉപയോഗം, പരസ്യഫലകങ്ങളുടെ പ്രദര്‍ശനം, കീടനാശിനികളുടെ ഉപയോഗം എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. ജൈവകൃഷി, പ്രാദേശിക ജനപഥങ്ങള്‍ നടത്തുന്ന പുഷ്പ, ഫല കൃഷികള്‍, പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം, ഹരിത സാങ്കേതിക വിദ്യ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.

വന്യജീവി സങ്കേതത്തിനു ചുറ്റുമായി റിസര്‍വോയറുകളും, റിസര്‍വ്വ് വനങ്ങളും വലിയ നദികളും ഉള്ള പ്രദേശങ്ങളില്‍ സോണുകള്‍ പ്രഖ്യാപിക്കേണ്ടതില്ല. കാരണം അതുതന്നെ സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ആവശ്യമായ കരുതല്‍ മേഖലയാണ്.

ഓരോ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള എം.പി.മാര്‍, എം.എല്‍.എ. മാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നീ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കാനാണ് സംസ്ഥാന സര്‍ക്കാരും വൈല്‍ഡ് ലൈഫ് ബോര്‍ഡും നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് കേരളത്തിന്റെ മൂന്ന് മേഖലകളിലും ബോര്‍ഡിന്റെ സബ് കമ്മറ്റികള്‍ സന്ദര്‍ശനം നടത്തിവരികയാണ്.

ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, ജന ആവാസ കേന്ദ്രങ്ങള്‍, ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യം, വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും വിസ്തീര്‍ണ്ണം എന്നിവ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതാണ്. ഓരോ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് സോണിന്റെ ദൂരം, നിരോധിക്കപ്പെടേണ്ടതും നിയന്ത്രിക്കേണ്ടതുമായ കാര്യങ്ങള്‍ എന്നിവയടങ്ങിയ പ്രത്യേകം വിജ്ഞാപനങ്ങള്‍ ഉണ്ടാകും. ഇത് പരിശോധിക്കുന്നതും നിയന്ത്രണവിധേയമായ കാര്യങ്ങള്‍ക്ക് അനുമതി കൊടുക്കുന്നതും പ്രത്യേകം മോണിറ്ററിംഗ് സമിതികളായിരിക്കും. ഇത്തരം സമിതികള്‍ അതാത് ജില്ലകള്‍ കേന്ദ്രമാക്കി രൂപീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വനമേഖലകളോട് അടുത്തു ജീവിക്കുന്ന ജനങ്ങള്‍ക്ക് പ്രത്യേകിച്ചും, ആദിവാസികള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍, ചെറുകിട കര്‍ഷകര്‍ എന്നിവക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും കൂടി ഈയവസരം ഉപയോഗിക്കപ്പെടണം. നല്ല കെട്ടിടങ്ങള്‍, ബയോഗ്യാസ്, സൌരോര്‍ജ്ജം, ജൈവവളം, ജല സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ക്കുളള സഹായം, കൃഷി സ്ഥലങ്ങളെയും വീടുകളെയും സംരക്ഷിക്കാനുളള കിടങ്ങുകള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തണം.
പ്രകൃതി സംരക്ഷണത്തിന് വലിയ സംഭാവന നല്‍കുന്നവരും പലപ്പോഴും കാവലായി നില്‍ക്കുന്നവരുമായ ജനതക്ക് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളും അവരെ പ്രോല്‍സാഹിപ്പിക്കാനുളള നടപടികളും വേണം. ഈ സോണ്‍ പ്രഖ്യാപനവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനൊപ്പം തെറ്റിദ്ധാരണ പരത്താനും ഭൂ മാഫിയായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനും ഉപയോഗിക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാരെ കുറിച്ച് നമുക്ക് ജാഗ്രത പാലിക്കുകയും വേണം. കര്‍ഷകരെ വിരട്ടിയും തെറ്റിദ്ധരിപ്പിച്ചും കുറഞ്ഞ വിലക്ക് ഭൂമി തട്ടിക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ഉപസമിതികള്‍ നടത്തുന്ന സന്ദര്‍ശനം വിജയകരമാണ്. ജനപ്രതിനിധികളുമായി വിശദമായ ആശയവിനിമയം നടത്തി പൊതുനിഗമനങ്ങളിലെത്താന്‍ സമിതിക്ക് കഴിയുന്നുണ്ട്.

ജനങ്ങളുടെ തലയില്‍ ഇടിത്തീ പോലെ വീഴും എന്ന് കരുതിയ ഒരു സംഗതി, ജനജീവിതത്തിനും, കാര്‍ഷിക വൃത്തിക്കും പാരിസ്ഥിതിക ടൂറിസത്തിനും ഗുണകരമായ രീതിയില്‍ മാറ്റാന്‍ കഴിയുമെന്ന് നമുക്ക് തെളിയിക്കണം.

വന്യജീവി സങ്കേതങ്ങളെയും ദേശീയ ഉദ്യാനങ്ങളെയും എന്തുവിലകൊടുത്തും സംരക്ഷിക്കുമ്പോള്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ അകറ്റി നിര്‍ത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുകയും വേണം.

4 comments:

  1. It is a good initiative. But we must also keep in mind that, there are lot of human settlements in these locations and moreover these people are also acting as a protection barrier against uncontrolled exploitation of resources. Finally these recommendations should not act against them.

    ReplyDelete
  2. Nice informatic Blog... Thanks for Sharing. real estate in Kerala

    ReplyDelete
  3. തെറ്റിധാരണ പരത്തുന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണങ്ങളെ പ്രധിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍..

    ReplyDelete
  4. ഏതു റിപ്പോര്‍ട്ട്‌ ആയാലും അത് നടപ്പാക്കുമ്പോള്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലേക്ക് എത്തുകയുള്ളൂ..സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കിയാല്‍ മാത്രമേ സാധാരണ ജനത്തിനു മനസിലാകുകയുള്ളു .സ്ഥാപിത താല്പര്യക്കാര്‍ (കാട്ടുകള്ളന്മാര്‍ കയ്യേറ്റക്കാര്‍, മാഫിയകള്‍) റിപ്പോര്‍ട്ടുകള്‍ തെറ്റിധരിപ്പിക്കുന്നതു തടയാന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ള യുക്തമായ വിവരണവും നല്കുക.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയ ശേഷം മാത്രം അടുത്തപടിയായി 5 വര്‍ഷത്തിനു ശേഷം മാത്രം മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുക.മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ വളരെ വിദഗ്ദ്ധമായി അട്ടിമറിക്കപ്പെട്ടു എന്നതാണ് സത്യം.മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും .
    http://malayalatthanima.blogspot.in/2013/10/blog-post_21.html

    ReplyDelete